ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി കൂടി പങ്കെടുത്ത ക്ളബ്ഹൗസ് ചർച്ചയായിരുന്നു ഇത്.
കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ആം ആർട്ടിക്കിൾ റദ്ദാക്കിയത് പുനഃപരിശോധിക്കും എന്നാണ് സിംഗ് പറഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ കടന്നുവിമർശിക്കാനും അദ്ദേഹം തയ്യാറായി.
370ആം ആർട്ടിക്കിൾ റദ്ദാക്കിയപ്പോൾ കശ്മീരിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. അവിടെ എല്ലാവരെയും തടവിലാക്കി കോണ്ടാണ് കേന്ദ്രസർക്കാർ അത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീർ. എന്നാൽ അവിടെ സഹവർത്തിത്വം നിലനിന്നിരുന്നു. അത് തകർക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്നും ദിഗ്വിജയ സിംഗ് പറഞ്ഞു.
അതേസമയം ദിഗ്വിജയ സിംഗിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. എങ്കിലും കോൺഗ്രസ് നേതാക്കൾ ആരും പരസ്യ പ്രതികരണം നടത്തിയിട്ടില്ല, എന്നാൽ പ്രസ്താവന ഏറ്റെടുത്ത ബിജെപി കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നു. കോൺഗ്രസും പാക്കിസ്ഥാനും ഒരുപോലെയാണ് എന്നായിരുന്നു ബിജെപിയുടെ വിമർശനം.
Read Also: ഐഎസിനായി പ്രവർത്തിച്ച വനിതകളെ നാട്ടിലേക്ക് കൊണ്ട് വരില്ലെന്ന് ഇന്ത്യ