ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർഥനയും ഇന്ത്യ തള്ളി. നാല് വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്.
മലയാളികളായ സോണിയാ സെബാസ്‌റ്റ്യൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ എന്നിവരാണ് അഫ്‌ഗാൻ ജയിലിൽ കഴിയുന്നത്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവർക്കൊപ്പം മറ്റ് രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്‌ഗാന്‍ ശ്രമിക്കുന്നുണ്ട്.
ലോകത്തിലെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്‌ഗാനിൽ ഐഎസിൽ ചേർന്ന് പ്രവർത്തിച്ചതിന് ജയിലിൽ കഴിയുന്നത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരും 16 ചൈനീസ് പൗരൻമാരും 299 പാക്കിസ്‌ഥാനികളുമാണ്. രണ്ടു ബംഗ്ളാദേശികളും രണ്ടു മാലിദ്വീപ് നിവാസികളും ഇവർക്കൊപ്പമുണ്ട്.
ഐഎസില്‍ ചേര്‍ന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ തിരികെ എത്തിക്കുന്നതിന് അനുവാദം ലഭിക്കാൻ സാധ്യതയില്ലെന്നും സർക്കാരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Read Also: പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ