കാഠ്മണ്ഡു: കനത്ത മഴയിലും മണ്ണിടിച്ചിലിലും നേപ്പാളിലും ഭൂട്ടാനിലും നിരവധി മരണം. ഭൂട്ടാനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയൽ രാജ്യമായ നേപ്പാളിൽ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരണപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്.
ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിന് വടക്ക് 60 കിലോമീറ്റർ (37 മൈൽ) അകലെയുള്ള ഒരു ക്യാംപ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. പരിക്കേറ്റവരെയും മറ്റും രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്ററുകൾ ഇവിടെ സജ്ജമാണ്.
അതേസമയം നേപ്പാളിൽ ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് വക്താവ് ബസന്ത ബഹാദൂർ കുൻവാർ പറഞ്ഞു. പടിഞ്ഞാറൻ നേപ്പാളിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരിതബാധിത പ്രദേശത്തെ വീടുകളിലെ ആളുകളെ രക്ഷപ്പെടുത്തുന്നതിനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും സുരക്ഷാ സേന പ്രവർത്തിക്കുന്നുണ്ടെന്നും കുൻവാർ ഡിപിഎ വാർത്താ ഏജൻസിയോട് പറഞ്ഞു.
കൂടാതെ ചൈനയിലെ ടിബറ്റൻ അതിർത്തിയോട് ചേർന്ന സിന്ധുപാൽ ചൗക്കിൽ കനത്ത മഴയിൽ ഏഴ് പേരെ കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേലാംച്ചി നദിക്കരയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്.
അതേസമയം അപകടാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് ഒഴുകുന്ന നാരായണി നദിക്കരയിൽ താമസിക്കുന്ന ആളുകളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Most Read: ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; പ്രഖ്യാപനത്തിന് ‘വെടിക്കെട്ട്’ സ്വീകരണം