ചണ്ഡീഗഢ്: ഹരിയാന ബിജെപി പ്രസിഡണ്ട് ഓം പ്രകാശ് ധങ്കറിന്റെ കർണാൽ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകരാണ് കർണാലിലെ സലാറു ഗ്രാമത്തിലെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
കർണാലിൽ ജൈനക്ഷേത്രം സംഘടിപ്പിച്ചിരിക്കുന്ന ഒരു പരിപാടിയിൽ ധങ്കറും കേന്ദ്ര കായിക മന്ത്രിയും പങ്കെടുക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കർഷക സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും നിരവധി കർഷകരെ സ്ഥലത്തേക്ക് വിളിച്ചുചേർക്കുകയും ചെയ്തതായി കർഷക സംഘടനയുടെ പ്രാദേശിക നേതാവ് ജഗദീപ് സിങ് പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗം തന്നെയാണിത്. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ എല്ലാ ഭരണകകക്ഷി നേതാക്കളുടെയും സന്ദർശനത്തിൽ തങ്ങൾ പ്രതിഷേധിക്കുമെന്നും ജഗദീപ് സിങ് കൂട്ടിച്ചേർത്തു.
ജൈനക്ഷേത്രം സംഘാടകർ നടത്തുന്ന രക്തദാന ക്യാംപ് ഉൽഘാടനം ചെയ്യാൻ ഒപി ധങ്കറിനൊപ്പം ഹരിയാന കായിക യുവജനകാര്യ സഹമന്ത്രി സന്ദീപ് സിങ്, ബിജെപി എംഎൽഎ രാംകുമാർ കശ്യപ് എന്നിവരും എത്തിച്ചേരുമെന്നാണ് വിവരം. ക്യാംപിന്റെ സംഘാടകർ നേരത്തെ കർഷക നേതാക്കളെ സമീപിച്ചിരുന്നു. പരിപാടിയിൽ സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രക്തം ദാനം ചെയ്യാനും പരിപാടിയോട് സഹകരിക്കാനും തയ്യാറാണെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, പ്രക്ഷോഭം തുടരുമെന്ന് ജഗദീപ് സിങ് പറഞ്ഞു. അതേസമയം, കരിങ്കൊടിയുമായാണ് കർഷകർ പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്. നിരവധി പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ സന്ദർശന സമയത്തെ കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും എങ്കിലും ശക്തമായ സുരക്ഷയാണ് വേദിക്ക് സമീപം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കർണാൽ പോലീസ് സൂപ്രണ്ട് ഗംഗാ റാം പുനിയ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാൻ കർഷകരെ അനുവദിക്കും. എന്നാൽ, ക്രമസമാധാനം തടസപ്പെടുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read: രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി