ന്യൂഡെൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയ ചർച്ചയ്ക്കാണ് യോഗം വിളിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഉചിതമായ സാഹചര്യം വന്നാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും നിലവിൽ സാഹചര്യമായിട്ടില്ല എന്നാണ് വിലയിരുത്തൽ. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന വിഷയം യോഗത്തിൽ ചർച്ചയാകുമെങ്കിലും അത്തരം ഏതൊരു നടപടിക്കും പാർലമെന്റിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാന പദവി തിരികെ നൽകിയാലും ഭരണഘടനയുടെ 370ആം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന കാര്യം ഇനി സർക്കാർ ആലോചിക്കുക പോലുമില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ ഇപ്പോൾ തയ്യാറാണ്. അതിന് മുന്നോടിയായി അതിർത്തി പുനർനിർണയം പൂർത്തീകരിക്കേണ്ടതുണ്ട്. നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി ഉൾപ്പടെ പുനർനിർണയിക്കണം. ഇതിനായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കമ്മീഷൻ രൂപീകരിച്ചിരുന്നു. എല്ലാ ജില്ലാ കമ്മീഷണർമാരിൽ നിന്നും കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. ഇതനുസരിച്ചാകും അതിർത്തി പുനർ നിർണയം നടത്തുക.
Also Read: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം