ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഡെൽഹിയിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിന് പിന്നാലെ വിശദീകരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഇതൊരു മൂന്നാം മുന്നണി രൂപീകരണ യോഗമല്ലെന്ന് ശരദ് പവാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറും എൻസിപി നേതാവായ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്‌ചകൾ നടന്നതോടെ മൂന്നാം മുന്നണിയുടെ സാധ്യതകൾ ഉയർന്നുവന്നിരുന്നു. കൂടിക്കാഴ്‌ചക്ക് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുക കൂടി ചെയ്‌തതോടെ അഭ്യൂഹങ്ങൾ ശക്‌തമായി.
എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്‌തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കിഷോർ പറഞ്ഞു. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ യോഗത്തിൽ നിന്ന് അകന്നു നിൽക്കുകയാണെന്നും പ്രശാന്ത് കിഷോർ വ്യക്‌തമാക്കി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശരദ് പവാർ രംഗത്ത് എത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് നാലിന് പവാറിന്റെ വസതിയിൽ ചേരുന്ന യോഗത്തിലേക്ക് സിപിഎമ്മും സിപിഐയും, തൃണമൂലും, എഎപിയും ഉൾപ്പെടെ പന്ത്രണ്ടോളം പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം.
നാഷണൽ കോൺഫറൻസ് നേതാവും ജമ്മു മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്‌ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, ആംആദ്‌മി പാർട്ടിയുടെ സഞ്‌ജയ് സിംഗ്, മുതിർന്ന സിപിഐ നേതാവ് ഡി രാജ എന്നിവർ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമ്പോൾ, കോൺഗ്രസ്, ശിവസേന, സമാജ്‌വാദി പാർട്ടി, ബിഎസ്‌പി തുടങ്ങിയവർ ഉണ്ടാകില്ല.
കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന് എതിരെ തൃണമൂല്‍ നേതാവും മുന്‍ ബിജെപി മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തില്‍ ചേരാനുള്ള പക്വത കോണ്‍ഗ്രസ് കാണിക്കണമെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.
ദേശീയ തലത്തില്‍ വ്യക്‌തമായ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസില്‍ പക്വതയുള്ള നിരവധി നേതാക്കളുണ്ടെന്നും അവര്‍ ഇക്കാര്യത്തെ കുറിച്ചു ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.
Most Read: ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി