ദിസ്‌പൂർ: ആദ്യ ഡോസ് കോവാക്‌സിൻ ലഭിച്ച സഹോദരങ്ങൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ്. അസമിലെ സിൽച്ചാർ നഗരത്തിലാണ് സംഭവം. മെയ് 11ന് കോവാക്‌സിൻ ഷോട്ടുകൾ സ്വീകരിച്ച സയന്തൻ ഭട്ടാചാര്യയും സഹോദരനും ജൂൺ 21നാണ് രണ്ടാം ഡോസിനായി എത്തിയത്.
ഹൈലകന്ദി പ്രദേശത്തെ ഒരു സ്‌കൂളിൽ വെച്ചായിരുന്നു വാക്‌സിനേഷൻ. കുത്തിവെപ്പിന് ശേഷമാണ് തങ്ങൾ സ്വീകരിച്ചത് കോവിഷീൽഡ് ആണെന്ന് മനസിലായതെന്ന് ഇവർ പറയുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യ പ്രവർത്തകനോട് ചോദിച്ചപ്പോൾ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പോലും അദ്ദേഹം വാഗ്‌ദാനം ചെയ്‌തതായി സയന്തൻ ഭട്ടാചാര്യ പറയുന്നു. ആരോഗ്യ പ്രവർത്തകനുമായുള്ള സംഭാഷണം താൻ റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
തങ്ങൾ പോയ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആളുകൾ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തിരുന്നില്ല. അധികൃതരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും, ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞതിനാൽ ഇവിടെ നിന്ന് തന്നെ രണ്ടാം ഡോസ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ പിന്നീട് സ്‌ളോട്ട് ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
രണ്ടാം ഡോസിന് രജിസ്‌റ്റർ ചെയ്‌തപ്പോഴും കോവാക്‌സിൻ എന്ന് തന്നെയാണ് സന്ദേശം ലഭിച്ചത്. എന്നിട്ടും ആരോഗ്യ പ്രവർത്തകർ കോവിഷീൽഡ് നൽകി. ഇങ്ങനെ വാക്‌സിൻ മാറി ലഭിച്ച നിരവധി ആളുകളുണ്ടെന്നും സയന്തൻ ഭട്ടാചാര്യ പറഞ്ഞു.
‘സംഭവം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ‘ഇവിടെ കോവിഷീൽഡ് മാത്രമാണ് ലഭ്യമായിട്ടുള്ളത്’ എന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ വാദം. കോവാക്‌സിനായുള്ള സ്‌ളോട്ടുകൾ സൈറ്റിൽ കാണിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഡോസായി നിരവധി ആളുകൾക്ക് ലഭിക്കുന്നത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ പാർശ്വഫലങ്ങൾ എന്തായിരിക്കുമെന്ന് അറിയില്ല. എങ്കിലും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമുണ്ട്’- ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
അതേസമയം, പരാതിയെ തുടർന്ന് ഈ കേന്ദ്രത്തിലെ വാക്‌സിനേഷൻ താൽകാലികമായി നിർത്തിവെച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഹൈലകന്ദി ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്‌ടർ അശുതോഷ് ബാർമാൻ അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രത്തിന്റെ ചുമതലയുള്ള വ്യക്‌തിയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അശുതോഷ് അറിയിച്ചു.
Also Read: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ