തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പത്തരയോടെ ഇവരെ തൃശൂരിൽ എത്തിക്കും.
ഉത്തരാഞ്ചൽ ഉൾപ്പെടെ പലയിടങ്ങളിലായാണ് ഷിഗിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അതേസമയം, കവര്‍ച്ചാ കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.
മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
Read Also: എജി ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ