ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
‘മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന’ എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം ലഭ്യമാക്കുക. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു.
ഡെല്‍ഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചുവെന്നും അനാഥരായ കുട്ടികളെയും അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ മാസവും 2500 രൂപവീതം നല്‍കുമെന്നും ഇവർക്ക് 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്നുമുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട് വീടുകളെത്തി അപേക്ഷ നല്കാന് സഹായിക്കും. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചക്കകം സര്‍ക്കാര്‍ പ്രതിനിധി വീട്ടിലെത്തി രേഖകള്‍ പരിശോധിക്കും.
Most Read: ഈ വർഷത്തെ ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ