കൊച്ചി: ചാരക്കേസിൽ പുതിയ ഹരജിയുമായി മുൻ എസ്‌പി എസ് വിജയൻ കോടതിയിൽ. ഇസ്രോയിലെ മുൻ ശാസ്‌ത്രജ്‌ഞരും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും, ശശികുമാറിനും എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
1996ൽ സിബിഐ സ്വത്ത് സമ്പാദനത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സിബിഐ ഡിവൈഎസ്‌പി ഹരി വൽസന് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്റെ പുതിയ ഹരജിയിലെ ആരോപണം. അതിനാൽ സിബിഐ നേരത്തെ അവസാനിപ്പിച്ച അഴിമതി കേസിൽ തുടരന്വേഷണം വേണമെന്നാണ് ആവശ്യം. ഇതിൽ 30ന് കോടതി വാദം കേൾക്കും.
ഇസ്രോ ചാരക്കേസ് അട്ടിമറിക്കാൻ അന്വേഷണ ചുമതലയുള്ള സിബിഐ ഉദ്യോഗസ്‌ഥർക്കും മുൻ ഡിജിപി രമണ്‍ ശ്രീവാസ്‌തവയുടെ ഭാര്യക്കും തിരുനൽവേലി ജില്ലയിൽ ഭൂമി നൽകിയെന്ന് കാണിച്ച് നേരത്തെ എസ് വിജയൻ സമർപ്പിച്ച മറ്റൊരു ഹരജിയിൽ 27ന് കോടതി വിധി പറയും.
ഈ ഹരജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് വിധിപറയാനായി തിരുവനന്തപുരം സിജെഎം കോടതി മാറ്റിയത്. ചാരക്കേസിലെ ഗൂഡാലോചനയിലെ ഒന്നാം പ്രതി കൂടിയാണ് ഹരജിക്കാരനായ എസ് വിജയൻ.
Read Also: പെഗാസസ്; ഫോൺ ചോർത്തൽ സ്‌ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്