ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്‌ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങി നവജ്യോത് സിംഗ് സിദ്ദു. കര്‍ഷകരെ കുറിച്ച് നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്നാണ് ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
‘ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് നടക്കും’ എന്നായിരുന്നു സിദ്ദുവിന്റെ പ്രസ്‌താവന. കര്‍ഷകരെ താന്‍ പോയി കാണില്ലെന്നും തന്നെ കാണാന്‍ അവര്‍ ഇങ്ങോട്ട് വരട്ടെ എന്നുമാണ് സിദ്ദു പറഞ്ഞതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. എന്നാല്‍, തനിക്ക് കര്‍ഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്‌മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും സിദ്ദു പറഞ്ഞു. കര്‍ഷകരെ കാണാനായി ക്ഷണിക്കുന്നുവെന്ന് സിദ്ദു പറഞ്ഞെങ്കിലും കര്‍ഷകര്‍ മറുപടി നല്‍കിയിട്ടില്ല.
അതേസമയം, സിദ്ദു പ്രസ്‌താവന പിന്‍വലിച്ച് കര്‍ഷകരോട് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ആം ആദ്‌മി പാര്‍ട്ടി രംഗത്തുവന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ കര്‍ഷകര്‍ തന്നെ കാണാനായി വരണമെന്ന നിബന്ധനയാണ് സിദ്ദു മുന്നോട്ടു വെക്കുന്നതെന്ന് ആം ആദ്‌മി കര്‍ഷക വിഭാഗം അധ്യക്ഷനും എംഎല്‍എയുമായ കുല്‍ത്താര്‍ സിംഗ് പറഞ്ഞു.
നിരവധി നാളത്തെ പ്രതിസന്ധിക്ക് ശേഷമാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് സിദ്ദു എത്തിയത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ കടുത്ത എതിര്‍പ്പ് മറികടന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്. ബിജെപിയില്‍ നിന്ന് എത്തിയതിനാല്‍ പാരമ്പര്യമില്ലാത്ത കോണ്‍ഗ്രസുകാരനാണ് എന്നതായിരുന്നു സിദ്ദുവിനെതിരേ എതിരാളികള്‍ ഉയര്‍ത്തിയ വലിയ വിമര്‍ശനം.
Read also: ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്