കണ്ണൂർ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായി കേരളം നൽകിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേർ ബാങ്കിലൂടെ പണം നൽകി. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിൽസക്ക് ആവശ്യമായ തുക മാറ്റിവെക്കും. അധികം ലഭിച്ച പണം എസ്എംഎ ബാധിച്ച മറ്റ് കുട്ടികൾക്ക് ചികിൽസാ സഹായമായി നൽകുമെന്ന് എംഎൽഎ എം വിജിൻ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിൽ ഒന്നായ സോൾജെൻസ്മയാണ് എസ്എംഎ ബാധിതർക്ക് ആവശ്യം. 18 കോടി രൂപയാണ് ഒറ്റ ഡോസ് മരുന്നിന്റെ വില. ഇതേ രോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ശബ്ദ സന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. വെറും 7 ദിവസം കൊണ്ടാണ് മലയാളികൾ 18 കോടി സ്വരൂപിച്ചത്. മരുന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Also Read: ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി