തൃശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന ആറ് വയസുകാരിക്ക് മരുന്ന് സൗജന്യമായി ലഭിച്ചു. പേശികളുടെ ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമായ എസ്‌എംഎ ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്‌ഥയിലായിരുന്നു ഈ കുരുന്ന്. ദിവസവും കഴിക്കേണ്ട 72 ലക്ഷം രൂപയുടെ എവ്‌റിസ്‌ഡി(റിസ്‌ഡിപ്‌ളാം) എന്ന മരുന്നാണ് സൗജന്യമായി ലഭിച്ചിരിക്കുന്നത്.
സ്വകാര്യ ആശുപത്രികൾ വഴി ചില കുട്ടികൾക്ക് മുൻപ് സൗജന്യ മരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ മേഖലയിൽ ഇതാദ്യമാണ്. വിദേശ മരുന്നുകമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരമാണ് മരുന്ന് ഒരു വർഷത്തേക്ക് സൗജന്യമായി ലഭിച്ചത്. ഡോ.മോഹൻദാസ് നായരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെയും എസ്‌എംഎ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്‌മയായ ക്യുവർ ഫൗണ്ടേഷന്റെയും തുടർച്ചയായ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മറ്റൊരു കുട്ടിക്ക് കൂടി ഉടൻ സൗജന്യമായി മരുന്ന് കിട്ടുമെന്ന് കരുതുന്നതായി അഡീഷനൽ പ്രൊഫസർ ഡോ.എസ് ഗിരീഷ്, ശിശുരോഗവിഭാഗം മേധാവി ഡോ.വിടി അജിത്കുമാർ എന്നിവർ പറഞ്ഞു.
നേരത്തെ കണ്ണൂര്‍ ജില്ലയില്‍ എസ്‌എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി കേരളമൊന്നിച്ചത് വലിയ ചർച്ചയായിരുന്നു. മുഹമ്മദിനായി 46.78 കോടി രൂപയാണ് സമാഹരിച്ചത്. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിൽസക്കുള്ള പണം മാറ്റിവെച്ച ശേഷം ബാക്കിയുള്ള തുക എസ്‌എംഎ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം.
Also Read: കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ