മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മുഹമ്മദ് എന്ന കുരുന്നിനെയും ചേച്ചി അഫ്രയെയും കേരളമാകെ നെഞ്ചോട് ചേർത്തതാണ്. അനിയന് വേണ്ടി ലോകത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്ന അഫ്രയുടെ മുഖം ആരും മറക്കാനിടയില്ല. മുഹമ്മദിനൊപ്പം അഫ്രയുടെയും സൗഖ്യത്തിനായി കേരളമാകെ പ്രാർഥനയോടെ കാത്തിരുന്നെങ്കിലും ഇപ്പോൾ നാടിനെയാകെ കണ്ണീരിലാഴ്‌ത്തി അഫ്ര വിടവാങ്ങിയിരിക്കുകയാണ്.
ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഫ്രയുടെ അന്ത്യം. ‘ഞാൻ അനുഭവിക്കുന്ന വേദനകൾ എന്റെ അനിയന് ഒരിക്കലും ഉണ്ടാകരുത്’ എന്ന് വീൽചെയറിൽ ഇരുന്ന് കൊണ്ട് അഫ്ര അഭ്യർഥിച്ചപ്പോൾ നാട് മുഴുവൻ ഏറ്റെടുത്തിരുന്നു. 18 കോടിയുടെ മരുന്ന് ഇറക്കുമതി ചെയ്യാനായിരുന്നു ആ അഭ്യർഥനയെങ്കിലും 46 കോടിയുടെ പുണ്യമാണ് അഫ്രയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. 2021 ഓഗസ്‌റ്റ് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവെച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന അഫ്രയെ ഇന്നലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രക്കും എസ്‌എംഎയുടെ ചികിൽസ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖ വിവരമറിഞ്ഞ് മുൻപ് സഹായം ചെയ്‌ത ഒട്ടേറെ പേർ ചികിൽസാ സഹായ കമ്മിറ്റിയെയും മാതാപിതാക്കളെയും ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രയ്‌ക്ക് ഇലക്‌ട്രോണിക് വീൽചെയർ നൽകി. അസുഖം മാറി അഫ്ര തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു നാട്. മകളുടെ ആരോഗ്യനില വഷളായതോടെ വിദേശത്തായിരുന്ന പിതാവ് റഫീഖ് നാട്ടിൽ എത്തിയിരുന്നു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ