ന്യൂഡെല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടിക്കുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിൽസയ്‌ക്ക് ആവശ്യമായ വിദേശ നിര്‍മിത മരുന്നിന്റെ ഇറക്കുമതി ചുങ്കമാണ് ഒഴിവാക്കിയത്.
ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേന്ദ്ര ഇടപെടല്‍. മൂന്നു മാസത്തിനുള്ളില്‍ തന്നെ ഈ ചികിൽസ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ നിർദ്ദേശമുണ്ട്.
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിൽ ഒന്നായ സോൾജെൻസ്‌മയാണ് മുഹമ്മദിന് വേണ്ടത്. 2 വയസിന് മുൻപ് ഒറ്റത്തവണ കുത്തിവെച്ചാൽ ഈ രോഗം 90 ശതമാനം ഭേദമാകുമെന്നാണ് മുഹമ്മദിനെ ചികിൽസിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്‌ടറുടെ നിർദ്ദേശം.
സംസ്‌ഥാനം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ആണ് കുഞ്ഞിന്റെ ചികിൽസക്കായുള്ള പണം സ്വരൂപിച്ചത്. 7 ദിവസം കൊണ്ടാണ് 18 കോടി രൂപ സമാഹരിച്ചത്. ഇതേ രോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ശബ്‌ദ സന്ദേശമാണ് കുഞ്ഞു മുഹമ്മദിന് വേണ്ടിയുള്ള സ്‌നേഹപ്രവാഹത്തിന് തുടക്കം കുറിച്ചത്.
നേരത്തെ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Most Read: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി