കൊച്ചി: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പബ്ളിക് സര്‍വീസ് കമ്മീഷന്‍(പിഎസ്‌സി) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്.
അതേസമയം റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ജസ്‍റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, എ ബദറുദ്ദീന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ റിപോര്‍ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി പിഎസ്‌സിക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഓഗസ്‌റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്‌തംബര്‍ 20 വരെ നീട്ടുകയായിരുന്നു. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവ് ഇറക്കിയത്. എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ ലിസ്‌റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
Most Read: ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ക്ഷണം; പ്രധാനമന്ത്രി