ശ്രീനഗർ: ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ് പേർ മരിച്ചു. മുപ്പതിൽ അധികം പേരെ കാണാതായി. കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി. നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഒമ്പത് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
രക്ഷാ പ്രവർത്തനത്തിനായി കരസേനയും പോലീസും സ്‌ഥലത്തെത്തി. സ്‌ഥലത്തേക്ക് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ അയ്‌ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങളിൽ പ്രാദേശിക സംഘങ്ങളെ സഹായിക്കാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സപ്‌തി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ വെള്ളപ്പാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു.