തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ദളിതരുടെ താമസ സ്‌ഥലവും സവര്‍ണ ജാതിക്കാരുടെ കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിക്കാൻ കെട്ടിയ മതിലിനെതിരെ പ്രതിഷേധം. ഇരു ജാതിയിലുള്ളവരെ വേര്‍തിരിക്കുന്ന ചുവരിനെതിരെ സിപിഐഎം പ്രതിഷേധം ശക്‌തമാക്കി. രാജീവ് ഗാന്ധി നഗറിലെ കല്‍ കണ്ടാര്‍ക്കോട്ടൈയിലാണ് സംഭവം. സിമന്റും ഇഷ്‌ടികയും ഉപയോഗിച്ച് ഒമ്പതടി ഉയരത്തിലും 150 അടി നീളത്തിലുമാണ് മതില്‍ പണിതത്.
പ്രദേശത്ത് 12 തെരുവുകളിലായി 300ഓളം ദളിത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളികളായ ഇവര്‍ ഉയര്‍ന്ന ജാതിക്കാരുടെ കൃഷിഭൂമിയിലാണ് ജോലി ചെയ്‌തിരുന്നത്. പൊതുവഴി അടച്ച് ജനങ്ങളെ ജാതീയമായി പുറത്താക്കുന്ന മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നല്‍കിയെങ്കിലും നപടി ഉണ്ടായില്ലെന്ന് സിപിഐഎം പൊൻമല ഏരിയാ കമ്മിറ്റി എന്‍ കാര്‍ത്തികേയന്‍ പറയുന്നത്.
വർഷങ്ങളായി തങ്ങൾ ഉയർന്ന ജാതിക്കാരുടെ കൃഷിഭൂമിയിലാണ് ജോലി ചെയ്‌തിരുന്നതെന്നും എന്നാലിപ്പോൾ അവർ ഭൂമി വിൽക്കാൻ പദ്ധതിയിട്ടതിനെ തുടർന്നാണ് സ്‌ഥലത്ത് ചുവർ കെട്ടി പൊതുവഴിയടക്കം തടഞ്ഞതെന്നുമാണ് കോളനിയിലെ താമസക്കാർ വ്യക്‌തമാക്കുന്നത്.
Read also: അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ