അബുദാബി: പൊതുസ്ഥലങ്ങളില്‍ കാറുകള്‍ വൃത്തിയാക്കാതെ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി മുനിസിപ്പാലിറ്റി. നിശ്ചിത സമയപരിധിക്ക് ശേഷം എടുത്തുമാറ്റാത്ത വാഹനങ്ങൾ മുനിസിപ്പാലിറ്റി നേരിട്ട് നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
അബുദാബിയിലെ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മഫ്റഖ്, ബനിയാസ്, അല്‍ വത്ബ തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ഇത്തരം വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ഈ കാലയളവില്‍ വാഹനം എടുത്ത് മാറ്റിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി തന്നെ വാഹനങ്ങള്‍ നീക്കം ചെയ്യും. 3000 ദിര്‍ഹം പിഴ ചുമത്തുമെങ്കിലും വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം പിഴയടച്ച് തീര്‍പ്പാക്കി വാഹനം മാറ്റുകയാണെങ്കില്‍ 1500 ദിര്‍ഹം പിഴയടച്ചാല്‍ മതിയാവുമെന്നും അധികൃതർ വ്യക്തമാക്കി.
വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണ് പുതിയ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വൃത്തിഹീനമായി ഉപേക്ഷിക്കുന്ന കാറുകള്‍ ചുറ്റുപാടുകളെ മോശമായി ബാധിക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കാനും ഈ ക്യാംപയിനിലൂടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
Most Read: കോൺഗ്രസിന് വീണ്ടും ട്വിറ്റർ പൂട്ട്; 5 നേതാക്കളുടെ അക്കൗണ്ട് ലോക്ക് ചെയ്തു







































