ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടേതിന് പുറമേ അഞ്ച് നേതാക്കളുടെ അക്കൗണ്ട് കൂടി ട്വിറ്റർ ലോക്ക് ചെയ്തെന്ന് കോൺഗ്രസ്. കെസി വേണുഗോപാൽ, രൺദീപ് സുർജേവാല, സുഷ്‌മിത ദേവ്, മാണിക്യം ടാഗോർ, അജയ് മാക്കൻ എന്നിവരുടെ അക്കൗണ്ടുകൾക്കാണ് ട്വിറ്ററിന്റെ പൂട്ട് വീണതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്‌തമാക്കി.
ട്വിറ്ററിന് മോദി സർക്കാരിനെ ഭയമാണെന്നും പ്രതിപക്ഷ സ്വരം നിശബ്‌ദമാക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിഫലമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചയാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ ലോക്ക് ചെയ്‌തത്. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് രാഹുൽ ഗാന്ധി ചിത്രങ്ങളും ട്വീറ്റുകളും പോസ്‌റ്റ് ചെയ്‌തു എന്ന കാരണമാണ് ട്വിറ്റർ ചൂണ്ടിക്കാട്ടിയത്.
ഡെൽഹിയിൽ ദളിത് ബാലിക ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി പ്രദേശം സന്ദർശിക്കുകയും പെൺകുട്ടിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഇതിന് ശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഒപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ‘നീതി തേടിയുള്ള പോരാട്ടം ഇനിയും തുടരും’ എന്ന തലക്കെട്ടോട് കൂടിയാണ് രാഹുൽ ഗാന്ധി ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
പിന്നാലെ രാഹുലിനെതിരെ നിരവധി പരാതികൾ ബാലാവകാശ കമ്മീഷനും ട്വിറ്ററിനും ലഭിച്ചു. ചില ബിജെപി നേതാക്കൾ അടക്കമുള്ളവർ ആയിരുന്നു പരാതിക്ക് പിന്നിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്‌തിത്വം വെളിപ്പെടുത്തുന്ന രീതിയിലുള്ള ട്വീറ്റുകളാണ് രാഹുൽ ഗാന്ധിയുടേതെന്ന് ആയിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് ബാലാവകാശ കമ്മീഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് നിർദ്ദേശിക്കുകയും ഇതുപ്രകാരം ചിത്രങ്ങളടക്കം നീക്കം ചെയ്യുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്‌തു എന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ ഇക്കാര്യം അംഗീകരിക്കാൻ ട്വിറ്റർ തയ്യാറായിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസ് ഇന്നലെ ഹൈക്കോടതിയിൽ വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്‌തിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി വ്യക്‌തമാക്കി. കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ കോടതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, വിവരങ്ങൾ നൽകാൻ രാഹുൽ ഗാന്ധി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്‌ത രീതിയിൽ തുടരുന്നതെന്ന് ട്വിറ്റർ വിശദീകരിച്ചു.
ഇതിൽ ശക്‌തമായ പ്രതിഷേധം കോൺഗ്രസ് ഉയർത്തികൊണ്ടിരിക്കവേ ആണ് കൂടുതൽ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.
Also Read: പ്രതിസന്ധി തീരാതെ കർണാടക ബിജെപി; രാജി ഭീഷണി മുഴക്കി മന്ത്രിമാർ