ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണി മുഴക്കി രണ്ടു മന്ത്രിമാർ. മന്ത്രി ആനന്ദ് സിംഗും എംടിബി നാഗരാജുമാണ് ഭീഷണി മുഴക്കിയത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുമായി കൂടിക്കാഴ്‌ച നടത്തിയ ആനന്ദ് സിംഗ് താന്‍ ആവശ്യപ്പെട്ട വകുപ്പ് നല്‍കിയില്ലെങ്കില്‍ ബിജെപി വിടുമെന്ന് യെദിയൂരപ്പയെ അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് രാജി കത്ത് നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. ആനന്ദ് സിംഗിന് ലഭിച്ച പരിസ്‌ഥിതി-ടൂറിസം വകുപ്പ് മാറ്റി വനം, ഊര്‍ജ വകുപ്പുകളോ പൊതുമരാമത്ത് വകുപ്പോ നല്‍കണമെന്നാണ് ആവശ്യം. അതുപോലെ മുനിസിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വകുപ്പിന് പകരം പാര്‍പ്പിട വകുപ്പ് ലഭിക്കണമെന്നാണ് എംടിബി നാഗരാജു വ്യക്‌തമാക്കുന്നത്.
സഖ്യസര്‍ക്കാരില്‍നിന്നും വിമത നീക്കം നടത്തിയ ബിജെപിയിലെത്തിയ 17 നേതാക്കളില്‍ ഉള്‍പ്പെടുന്നവരാണ് ആനന്ദ് സിങും നാഗരാജും. ആനന്ദ് സിംഗുമായി കൂടിക്കാഴ്‌ച നടത്തിയെന്നും പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര നേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം, മന്ത്രി സ്‌ഥാനം ലഭിക്കാത്ത നേതാക്കളായ സിപി യോഗേശ്വര്‍, രമേശ് ജാര്‍ക്കിഹോളി, എംപി രേണുകാചാര്യ, അരവിന്ദ് ബെള്ളാഡ്, ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ശ്രീമന്ത് പാട്ടീല്‍, മഹേഷ് കുമത്തള്ളി തുടങ്ങിയവര്‍ ഡെല്‍ഹിയില്‍ തന്നെ തുടരുന്നു എന്നാണ് വിവരം. കർണാടക സർക്കാരിന് ഇത്തരത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും പുതിയ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
Read also: ഹിമാചലിലെ മണ്ണിടിച്ചിൽ; മരണം 11 ആയി, രക്ഷാ പ്രവർത്തനം തുടരുന്നു