ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിന് പത്ത് കോടി രൂപ അനുവദിച്ചു സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി രൂപ അനുവദിച്ചത്. എന്നാൽ, മന്ത്രിമാർക്ക് വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചിലവഴിക്കുന്നതിന് വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
എന്നാൽ, വാഹനം വാങ്ങാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ചു കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി. ‘എന്താണ് കുഴപ്പം? മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. വാസ്‌തവത്തിൽ, മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഞങ്ങൾക്ക് ചാർട്ടേഡ് ഫ്‌ളൈറ്റുകളും ഹെലികോപ്‌ടറുകളും ഇല്ല. ഇപ്പോൾ പോലും ഞാൻ ഒരു സാധാരണ വാണിജ്യ വിമാനത്തിലാണ് വന്നിറങ്ങിയത്’- ഡികെ ശിവകുമാർ പറഞ്ഞു.
കർണാടകയിൽ ഏറ്റവും ചിലവേറിയ പദ്ധതിയായ ഗൃഹലക്ഷ്‌മി പദ്ധതി ആരംഭിച്ചു രണ്ടു ദിവസത്തിന് ശേഷമാണ് വൻ തുക മുടക്കി കാറുകൾ വീങ്ങുന്നുവെന്ന പ്രഖ്യാപനവും കോൺഗ്രസ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്‌ദാനം ചെയ്‌ത ഗൃഹലക്ഷ്‌മി പദ്ധതിക്കായി സംസ്‌ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 17,500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനവും. ബെംഗളൂരുവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ടോപ്പ് മോഡലിന്റെ വില ഏകദേശം 39 ലക്ഷം രൂപയാണ്.
Most Read| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ