തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി. കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചതും ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതുമാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് കെ സുധാകരന് വാർത്താക്കുറിപ്പിൽ പറയുന്നു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം താഴേക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം തുടര്‍ച്ചയായി മുകളിലോട്ട് ഉയരുകയാണ്.
ടിപിആര്‍ 19 ശതമാനത്തിന് മുകളിലാണ്. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുധാകരന് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കോവിഡ് സംബന്ധമായ യഥാര്‍ഥ കണക്കുകള്‍ ഇതിനും മുകളിലാണ്. കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു.
ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സര്‍ക്കാര്‍ കത്തിവെച്ചത്. കോവിഡ് പരിശോധനയിലും കേരളസര്‍ക്കാര്‍ പരാജയമാണ്. ആന്റിജന്‍ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വാക്സിന് വിതരണത്തിലും അലംഭാവം തുടരുകയാണ്.
രണ്ടുകോടി പേര് ആദ്യ ഡോസ് വാക്സിന് എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിന് എടുത്തവരുടെ എണ്ണം 70 ലക്ഷം മാത്രമാണ്. രണ്ടാം ഡോസ് വാക്സിന് പലയിടത്തും ലഭ്യമല്ല. വാക്സിന് ചലഞ്ച് ഫണ്ടിലൂടെ 800 കോടി സംഭാവന കിട്ടിയെങ്കിലും ഇതുവരെ ചെലവാക്കിയത് 50 കോടിയില്‍ താഴെയാണെന്നും സുധാകാരൻ ആരോപിക്കുന്നു.
Read Also: ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം