റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തുടരട്ടേയെന്ന് ഹൈക്കമാൻഡ്. ഇതോടെ കോൺഗ്രസ് സംസ്‌ഥാന ഘടകത്തിൽ നടന്നുകൊണ്ടിരുന്ന രാഷ്‌ട്രീയ തർക്കത്തിന് താൽക്കാലിക ശമനമായി. രണ്ട് വർഷം കഴിയുമ്പോൾ ഭൂപേഷ് ഭാഗലിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാൻഡ് പാലിക്കണമെന്ന ആവശ്യവുമായാണ് വിമത നേതാവും ആരോഗ്യ മന്ത്രിയുമായ സിംഗ് ഡിയോ ഡെൽഹിയിൽ എത്തിയത്.
എന്നാൽ തൽക്കാലം ഛത്തീസ്‌ഗഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുൽഗാന്ധിയെത്തി വിഷയത്തിൽ തീരുമാനം എടുക്കുമെന്നും ഡിയോയ്‌ക്ക് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തർക്കത്തിന് ശമനമായത്. അതേസമയം സിംഗ് ഡിയോയെക്കാൾ കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഭൂപേഷ് ഭാഗലിന്റെ വാദം. ഇക്കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ എംഎൽഎമാരെ ഭാഗൽ ഡെൽഹിയിൽ എത്തിച്ചിരുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെടാതെ തന്നെയാണ് ഇത്തരമൊരു നടപടി ഭൂപേഷ് ഭാഗലിന്റെ ഭാഗത്തു നിന്നുണ്ടായത്.
Read also: ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം