കര്‍ണാല്‍: കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകൻ മരണപ്പെട്ടു. സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. സുശീല്‍ കാജളിന് തലക്കാണ് പരിക്കേറ്റിരുന്നത്.
അതേസമയം പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ തല അടിച്ചു പൊട്ടിക്കണമെന്ന് ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പോലീസുകാരോട് ആക്രോശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കര്‍ണാലിലെ എസ്‌ഡിഎം ആയ ആയുഷ് സിന്‍ഹയാണ് കർഷകരുടെ തലയ്‌ക്ക് അടിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടത്. ലാത്തിയെടുത്ത് കർഷകരെ അടിച്ചാൽ മതിയെന്നും തലക്ക് പരുക്കില്ലാത്ത ഒരാളെയും താൻ കാണരുതെന്നും സിന്‍ഹ പറയുന്നതായി വീഡിയോയിൽ വ്യക്‌തമാണ്.
സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായാണ് വിവരം.
കേന്ദ്രസർക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചിരുന്നു. കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്താൻ സംയുക്‌ത കിസാൻ മോർച്ച സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിവിധ മേഖലകളിൽ ഉള്ളവരെയും അണിനിരത്തി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
Most Read: ‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ