കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു നിപ്പ കേസ് മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ചേർന്ന അടിയന്തര യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലുള്ള 20 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റും. ഇതിനായി മൂന്നുനില കെട്ടിടം മെഡിക്കൽ കോളേജിൽ സജ്ജീകരിക്കുന്നുണ്ട്. രണ്ട് നിലകളിലായി ലക്ഷണങ്ങള്‍ ഉള്ളവരെയും ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ഇവരെ ബാക്കി നിലയിലേക്കും മാറ്റും.
കോഴിക്കോട് പരിശോധനാ കേന്ദ്രം ഒരുക്കണമെന്ന് എൻഐവിയോട് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അധികൃതർ അംഗീകരിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റ് സൗകര്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിക്കാൻ അനുമതിയും ലഭിച്ചു. എന്‍ഐവി അംഗങ്ങൾ കേരളത്തിലെത്തി ഈ സൗകര്യം ഒരുക്കും. ഈ പരിശോധനയിൽ ആരെങ്കിലും നിപ്പ പോസിറ്റീവായാല്‍ കണ്ഫര്മേഷന് ടെസ്റ്റ് പൂനെയില്‍ നടത്തും. 12 മണിക്കൂറിനകം റിസൾട്ട് ലഭിക്കുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കോഴിക്കോട്ടെ ലാബ് നാളെ വൈകിട്ട് സജ്ജീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
Also Read: ലജ്ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം