മാനന്തവാടി: വട്ടോളിയിലെ കാരങ്കോട് പ്രദേശത്തെ വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചു. സ്‌ഥലം എംഎൽഎ ഒആർ കേളുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ചയാണ് പ്രദേശത്ത് വനാതിർത്തി നിർണയിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, പ്രവൃത്തികൾ നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു.
കൈവശ രേഖയുള്ള, പതിറ്റാണ്ടുകളായി താമസിച്ച് വരുന്ന സ്‌ഥലം ഉൾപ്പെടുത്തി അതിർത്തി നിർണയിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നത്. പ്രദേശവാസികളെയോ ജനപ്രതിനിധികളെയോ അറിയിക്കാതെയാണ് വനം വകുപ്പ് നടപടി തുടങ്ങിയത്. തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്‌ഥരും തൊഴിലാളികളും പ്രവൃത്തികൾ നിർത്തിവെച്ച് മടങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇന്നലെ എംഎൽഎയുടെ സാന്നിധ്യത്തിൽ നാട്ടുകാരും ഉദ്യോഗസ്‌ഥരും ചർച്ച നടത്തി. ചർച്ചയിൽ പ്രദേശവാസികളുമായി സംസാരിക്കാതെ വനാതിർത്തി നിർണയം നടത്തരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. കൂടാതെ, നാട്ടുകാരുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രമേ തുടർ നടപടികൾ നടത്താൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.
അതേസമയം, വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് നൽകിയ സ്‌ഥലവും വനാതിർത്തി നിർണയിക്കുന്നതിന്റെ ഭാഗയാണ് ജണ്ട സ്‌ഥാപിക്കുന്നതെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. ചർച്ചയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗം സുമത അപ്പച്ചൻ, വരയാൽ ഫോറസ്‌റ്റ് റെയ്‌ഞ്ചർ കെ ബിജുമോൻ എന്നിവർ പങ്കെടുത്തു. സംഭവസ്‌ഥലം എംഎൽഎ സന്ദർശിച്ചു.
Read Also: പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു