മലപ്പുറം: മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി സർ/മാഡം വിളികൾ ഇല്ല. മലപ്പുറം ജില്ലയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇത്തരം അഭിസംബോധനകൾ വേണ്ടെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷൻമാരുടെ സംഘടനയായ ഗ്രാപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗിന്റെ യോഗത്തിലാണ് തീരുമാനം. തീരുമാനം വൈകാതെ നടപ്പിലാക്കുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു.
ജനാധിപത്യത്തിൽ പൊതുജനമാണ് യജമാനൻമാരെന്നും ജനാതിപത്യം ഉയർത്തിപിടിക്കാനാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും ലീഗ് ഭാരവാഹികൾ വ്യക്തമാക്കി. ബ്രിട്ടീഷ് കൊളോണിയൽ സംസ്കാരത്തിന്റെ അവശേഷിപ്പാണ് സർ വിളിയെന്നും യോഗം വിലയിരുത്തി. അതേസമയം, പുതിയ തീരുമാനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗം ചേരും.
കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിലാണ് ഇത്തരം അഭിസംബോധനകൾ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ആദ്യമായി ഇറക്കിയത്. തുടർന്ന് പല ജില്ലകളിലെ നിരവധി പഞ്ചായത്തുകളും മാത്തൂർ മാതൃകയെ ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു.
Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്മ