മലപ്പുറം: കോവിഡ് പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് ആളുകളെ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കുഴിയിൽ വീഴ്‌ത്തി മണിചെയിൻ കമ്പനി ക്യൂനെറ്റ്. കേരളത്തിലെ നിക്ഷേപകരിൽ നിന്ന് ക്യൂനെറ്റ് സംഘം ഇതിനോടകം തട്ടിയത് പതിനായിരം കോടി രൂപയാണ്. കടം വാങ്ങിയും ഭൂമി വിറ്റും നിക്ഷേപം നടത്തിയ ഒട്ടേറെ ആളുകളെ വഴിയാധാരമാക്കിയാണ് തട്ടിപ്പ് തുടരുന്നത്.
മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് കോടി വരെ നേടാമെന്നുള്ള മോഹനവാഗ്‌ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. നിക്ഷേപകർക്ക് ഓൺലൈൻ വഴി പ്രത്യേക അഭിമുഖവും ഇവർ നടത്തും. കയ്യിൽ പണമില്ലെങ്കിൽ സ്വർണമോ ആധാരമോ വിൽക്കാനാകും ഉപദേശം. ക്യൂനെറ്റ് വഴി കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുന്ന ആൾ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്‌തിയാകും അഭിമുഖം നടത്തുക. ദൈവാനുഗ്രഹവും കുടുംബത്തിന്റെ പ്രാർഥനയും കൊണ്ടാണ് തനിക്കീ അവസരം ലഭിച്ചതെന്ന് ഇടക്കിടെ ഓർമിപ്പിച്ച് നിക്ഷേപകരുടെ വിശ്വാസവും പിടിച്ചുപറ്റുന്നതോടെ കാര്യങ്ങൾ എളുപ്പമായി.
ഇതൊരു മണി ചെയിന്‍ സ്‌ഥാപനമല്ലെന്നും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ലാഭവിഹിതമാണ് വരുമാനമെന്നും അഭിമുഖം നടത്തുന്ന കമ്പനി പ്രതിനിധി ഉറപ്പ് നൽകും. കൂടാതെ, തട്ടിപ്പിന് ബലം കൂട്ടാൻ മതപണ്ഡിതരുടെ വേഷം കെട്ടിയ ആളുകളെയും ഇവർ രംഗത്തെത്തിക്കും. ക്യൂനെറ്റ് വ്യാപാരത്തിലൂടെ കിട്ടുന്ന വരുമാനം പലിശയല്ലെന്നും, ഇടപാടുകളെല്ലാം ‘ഹലാൽ’ ആണെന്നും കമ്പനി പ്രതിനിധികളായ മതപണ്ഡിതരും ഉറപ്പ് നൽകും.
ഈ ഉറപ്പ് വിശ്വസിച്ച് പണം നിക്ഷേപിച്ച പലർക്കും പറയാനുള്ളത് ദുരനുഭവത്തിന്റെ കഥകളാണ്. നല്ലൊരു ബിസിനസാണ്, നിന്നെ ഞാൻ രക്ഷപ്പെടുത്താം എന്ന് പറഞ്ഞാണ് ഒരു പരിചയക്കാരൻ മലപ്പുറത്തെ കമറുദ്ദീനെ വിളിക്കുന്നത്. വാക്ക് വിശ്വസിച്ച കമറുദ്ദീൻ ഇപ്പോൾ നാലര ലക്ഷം രൂപയ്‌ക്കടുത്ത് കടക്കാരനാണ്. കമറുദ്ദീനെ പോലെ ആയിരക്കണക്കിന് ആളുകളാണ് വഞ്ചനക്ക് ഇരയായത്. ഓഫിസുകൾ ഇല്ലാതെ പ്രതിനിധികളിലൂടെ മാത്രം പ്രവർത്തിക്കുന്ന ക്യൂനെറ്റിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
മലപ്പുറം ജില്ലയിൽ മാത്രം ശതകോടികളാണ് തട്ടിയത്. മതവിശ്വാസം ദുരുപയോഗിച്ച് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാൻ പ്രത്യേക പരിശീലനവും തട്ടിപ്പ് കമ്പനി നൽകുന്നു. ഇത്തരത്തിൽ അനേകമാളുകൾ കിടപ്പാടം വിറ്റും കടംവാങ്ങിയും സ്വരുക്കൂട്ടിയ പണമാണ് കുറ്റബോധം ഏതുമില്ലാതെ ക്യൂനെറ്റ് സംഘം തട്ടിയെടുക്കുന്നത്.
Also Read: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘപരിവാർ; കുമാരനാശാന്റെ മരണത്തിലും ആരോപണം