ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിൽ 12 വയസുകാരന്‍ ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്. കുട്ടിയുടെ മുന്നിൽ നിന്ന് പോലീസ് വെടി ഉതിർത്തുവെന്നും തൽക്ഷണം മരിച്ചുവെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ വെച്ചാണ് ഷെയ്ഖ് ഫരീദെന്ന 12കാരന് വെടിയേറ്റത്. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോസ്‌റ്റ് ഓഫീസില്‍ പോയി മടങ്ങവേ ആള്‍ക്കൂട്ടവും സംഘര്‍ഷവും കണ്ട് ഫരീദ് അവിടെ നിന്നുവെന്നും സാഹചര്യം മോശമായതിനെ തുടർന്ന് പോലീസ് വെടിയുതിർത്തു എന്നുമാണ് പ്രദേശ വാസികൾ പറയുന്നത്. ഫരീദിന്റെ മുന്നിൽ നിന്നാണ് പോലീസ് ആക്രമിച്ചതെന്നും നെഞ്ചിൽ വെടിയേറ്റതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്.
ഫരീദിനെ കൂടാതെ മൈനുൾ ഫഖ് എന്ന 30കാരനുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മൈനുളിനു നേരെ പൊലീസ് വെടിവെക്കുന്നതും മരിച്ചു വീണതിന് പിന്നാലെ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തിന്റെ ഭീകരത വെളിപ്പെട്ടത്.
പോലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. സംഭവത്തില്‍ ബിജയശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ബിജോയ് ശങ്കര്‍ കടുത്ത സംഘപരിവാര്‍ അനുഭാവിയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
Read also: ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ