കോഴിക്കോട്: നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും. ആലുവ രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയിൽ തുന്നിച്ചേർത്തു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് ഏഴ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. സർജറി വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് വൈകിട്ട് 4.10നാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോട് വരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണം ഒരുക്കിയിരുന്നു. ഹൃദയം വഹിച്ചുള്ള ആംബുലൻസിന്റെ കോഴിക്കോട്ടേക്കുള്ള യാത്ര സുഗമമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തു.
172 കിലോമീറ്റർ ദൂരം പിന്നിട്ട രാത്രി 7.15ഓടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിൽ എത്തിച്ചു. ഉടൻ തന്നെ കണ്ണൂർ സ്വദേശിയായ 51കാരന് ഹൃദയം വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങുകയായിരുന്നു.
ഇത് കൂടാതെ, നേവിസിന്റെ കരൾ, കൈകൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നീ അവയവങ്ങളും എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവർക്ക് ദാനം ചെയ്തു. വൃക്കകളിൽ ഒന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും മറ്റൊന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും. കൈകൾ കൊച്ചി അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി എൽഎഫ് ആശുപത്രിയിലും ചികിൽസയിലുള്ള രോഗികൾക്ക് നൽകി. കരൾ രാജഗിരി ആശുപത്രിയിൽ തന്നെ ചികിൽസയിൽ ഉള്ള രോഗിക്കാണ് നൽകിയത്.
നേവിസിന്റെ മസ്തിഷ്ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം. മാതാപിതാക്കൾ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായതോടെ സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
നേവിസിന്റെ മൃതദേഹം പാലാ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ചൊവ്വാഴ്ച രാവിലെ കളത്തിപ്പടിയിലെ വീട്ടിൽ കൊണ്ടു വരും. സംസ്കാരം 12.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ നടക്കും.
Also Read: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ