ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്‌തമാക്കിയിട്ടുണ്ട്.
പഞ്ചാബിനെയും പഞ്ചാബ് കോൺഗ്രസിനെയും കുറിച്ചുള്ള തന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് തന്റെയും കോൺഗ്രസിന്റെയും അഭിവൃദ്ധി കണക്കിലെടുത്താകും. താൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും സിദ്ദു പറഞ്ഞു.
അമരീന്ദർ സിങ് സ്‌ഥാനമൊഴിഞ്ഞതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാവുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്‌തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിക്കാൻ തയ്യാറായില്ല.
കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ തന്നെ പറഞ്ഞിരുന്നു. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനായി തുടരും. സംഘടനയെ ശക്‌തിപ്പെടുത്തും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
Also Read: ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും