കൊച്ചി: ചാരിറ്റിയുടെ മറവിൽ വയനാട് സ്വദേശിനിയായ യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്ക് അവയവ കച്ചവടവും. ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്‌പറമ്പിൽ ഷംഷാദ് (24), ഇയാളുടെ സഹായികളായ ബത്തേരി റഹ്‌മത് നഗർ മേനകത്ത് ഫസൽ മെഹമൂദ് (23) അമ്പലവയൽ ചെമ്മൻകോട് സൈഫു റഹ്‌മാൻ (ഷാദിഖ്- 26) എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. ഇവർക്ക് അവയവ വിൽപന സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
പരാതിക്കാരിയായ യുവതിയെ ഒരു മാസം മുൻപ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വൃക്ക വിൽപനയ്‌ക്ക് ശ്രമിച്ചതായാണ് പുതിയ കണ്ടെത്തൽ. യുവതിയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ വൃക്കദാനം നടക്കില്ലെന്ന് ഡോക്‌ടർ വ്യക്‌തമാക്കിയതോടെ സഹായാഭ്യർഥനയുടെ വീഡിയോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം തട്ടാനായിരുന്നു പ്രതികളുടെ അടുത്ത ശ്രമം.
തന്റെ നിസഹായാവസ്‌ഥയും കുഞ്ഞുങ്ങളുടെ ചികിൽസയ്‌ക്ക് വേണ്ട സാമ്പത്തിക ആവശ്യവും മനസിലാക്കി സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചതെന്ന് പീഡനത്തിന് ഇരയായ വയനാട് സ്വദേശിനി പറയുന്നു. വൃക്ക നൽകിയാൽ മൂന്ന് ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിൽസയ്‌ക്കും മറ്റും ഉപയോഗിക്കാമെന്നും പ്രതികൾ പറഞ്ഞു.
തന്റെ ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞെങ്കിലും ഇവയൊന്നും വൃക്കദാനത്തിന് തടസമാകില്ലെന്നാണ് പ്രതികൾ പറഞ്ഞത്. പിന്നീട് അഞ്ച് ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്‌തതോടെ പ്രതികളെ അനുസരിക്കുകയിരുന്നു എന്ന് യുവതി പറഞ്ഞു. എറണാകുളത്ത് വൃക്ക വിൽപനയ്‌ക്ക് ഇവരെ സഹായിക്കാൻ അനിൽ എന്നൊരാളും എത്തിയിരുന്നു. ഇയാൾ എടുത്ത് തന്ന മുറിയിലാണ് അന്ന് എല്ലാവരും താമസിച്ചത്. പ്രമേഹ രോഗമുള്ളതിനാൽ വൃക്ക ദാനം ചെയ്യാനാകില്ലെന്ന് ഡോക്‌ടർ പറഞ്ഞതോടെ പ്രതികൾ അക്രമാസക്‌തരായി പെരുമാറി. തന്റെ ഫയൽ വലിച്ചെറിഞ്ഞു. ഇതിന് കൂടെ വന്ന പെൺകുട്ടി സാക്ഷിയാണെന്നും യുവതി പറയുന്നു. തുടർന്ന് മുറിയിൽ തിരികെയെത്തി ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പല ആവശ്യങ്ങൾ പറഞ്ഞ് 18000 രൂപയോളം പ്രതികൾ തട്ടിയെടുത്തിരുന്നു. സമ്പാദ്യമായി ഉണ്ടായിരുന്ന സ്വർണ മോതിരം വിറ്റു ലഭിച്ച പണം മുഴുവൻ ഇവർ തട്ടിയെടുത്തു. പിന്നീടാണ് നാട്ടിലെത്തിയ ശേഷം കുഞ്ഞിന്റെയും തന്റെയും പേരിൽ വീഡിയോ നിർമിക്കാമെന്ന നിർദ്ദേശവുമായി എത്തിയത്. തന്റെ എടിഎം കാർഡ് സ്വന്തമാക്കിയ ഇവർ അക്കൗണ്ടിലേക്കെത്തിയ 30,000 രൂപയോളം തട്ടിയെടുത്തെന്നും യുവതി പറഞ്ഞു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്‌ക്കെന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് ശക്‌തമായി കൊണ്ടിരിക്കുന്ന അവയവ വിൽപന റാക്കറ്റിന്റെ കണ്ണികളാണ് അറസ്‌റ്റിലായ പ്രതികളെന്നാണ് പോലീസ് ഉദ്യോഗസ്‌ഥർ കരുതുന്നത്. ഇവർക്കെതിരെ ഇതിന് മുൻപ് ഇത്തരം കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെങ്കിലും യുവതിയുടെ മൊഴിയിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്‌തമാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read: ക്‌ളാസിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി അധ്യാപകന്റെ ക്രൂരത; വീഡിയോ