ചെന്നൈ: ക്‌ളാസ് മുറിയിൽ വിദ്യാർഥിയ്‌ക്ക് നേരെ അധ്യാപന്റെ പരാക്രമം. തമിഴ്‌നാട് കടലൂർ ചിദംബരത്തെ നന്തനാർ സ്‌കൂളിൽ വിദ്യാർഥിയെ അധ്യാപകൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്‌ളാസ് റൂമിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
കൃത്യമായി ക്‌ളാസിൽ ഹാജരാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ആൺകുട്ടിയെ നിലത്ത് മുട്ടുകുത്തി നിർത്തിയ ശേഷം വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വിദ്യാർഥി ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണിത്. അധ്യാപകനെതിരെ ഇതിനോടകം തന്നെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ സ്‌കൂൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കർശന നടപടിയെടുക്കണമെന്ന് പി ചിദംബരം എംപിയും ആവശ്യപ്പെട്ടു. കടലൂർ ജില്ലാ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Government Nandanar Boys Higher Secondary School, Chidambaram
This happened just before lunch break today. pic.twitter.com/ziAf1gy2Op
— ? (@Nallavan6666) October 13, 2021
അതേസമയം, ഇത് എന്ന് നടന്ന സംഭവമാണെന്ന് വ്യക്‌തമല്ല. കോവിഡിന് മുൻപ് നടന്ന സംഭവമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ അധ്യാപകനോ വിദ്യാർഥികളോ മാസ്‌ക് ധരിച്ചതായി കാണുന്നില്ല, ഇതാണ് സംശയത്തിന് കാരണം.
Also Read: ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി