തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു.
കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ നടപടികൾക്കായി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും.കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് തളർന്നുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബർ 14ന് എംഎൽഎ മർദിച്ചെന്നു കാട്ടി 28നാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം പൊലീസിനു പരാതി കൈമാറുകയായിരുന്നു. കേസ് പിൻവലിക്കാൻ കോവളം സർക്കിൾ ഇൻസ്പെക്‌ടറുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായും യുവതി ആരോപിക്കുന്നുണ്ട്.
എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു എന്നും ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തുവെന്നും എൽദോസിനു മറ്റു സ്‌ത്രീകളുമായി ബന്ധം ഉണ്ടെന്നറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു എന്നും യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
അകലാൻ ശ്രമിച്ച തന്നെ, താൻ വാടകക്ക് താമസിക്കുന്ന വീട്ടിൽ മദ്യപിച്ച് വന്ന് ബഹളമുണ്ടാക്കി കൂടെ കൂട്ടുകയും കാറിൽ കയറിയ തന്നെ കാറിൽവച്ച് ഉപദ്രവിക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിക്കുകയും ചെയ്‌തെന്നും തുടർന്ന് താൻ ബഹളം വെക്കുകയും നാട്ടുകാർ കോവളം സ്‌റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.
പോലീസെത്തിയപ്പോൾ അവരോടു എൽദോസിന്റെ അഭ്യർഥനയും കാലുപിടിക്കലും മാനിച്ചു കള്ളം പറയുകയും മർദ്ദനമേറ്റ താൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുകയും തുടർന്ന് വീട്ടിലെത്തിയെ തന്നോട് എൽദോസ് ഇനി ഉപദ്രവിക്കില്ലെന്നും ബന്ധം അവസാനിപ്പിക്കരുതെന്നും അഭ്യർഥിച്ചു. വീണ്ടും പലകാരണങ്ങളാൽ ബന്ധം അവസാനിപ്പിച്ച തന്നെ കള്ളക്കേസിൽ കുരുക്കുമെന്നും മാദ്ധ്യമങ്ങളിൽ വാർത്ത നൽകുമെന്നും പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഇതിനാലാണ് താൻ ഒളിവിൽ പോയതെന്നും പരാതിയിൽ പറയുന്നുണ്ട്.
Most Read: വിഴിഞ്ഞം തുരങ്കപാത: നിർമാണ രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം മടക്കി