തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് തുരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്ന പേട്ട സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്.
ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ തുടരുന്ന പ്രതി എൽദോസ് കുന്നപ്പിള്ളി ഈ 22ന് അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
അധ്യാപികയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് 376 (2) എൻ വകുപ്പ് ചുമത്തിയത്. സ്‌ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ് ഈ വകുപ്പ് ചുമത്തുന്നത്.
പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എംഎൽഎ നിരവധി തവണ പീഡിപ്പിച്ചതായി യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി നൽകിയിരുന്നു. വിവാഹ വാഗ്‌ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച് സ്വർണക്കുരിശു മാല ചാർത്തി. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എംഎൽഎ ബാലാൽസംഗം ചെയ്‌തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ബാലാൽസംഗക്കുറ്റം ചുമത്തിയത്.
ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്‌തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരി. ഓരോദിവസവും ഓരോ പരാതികളാണ് യുവതി ഉന്നയിക്കുന്നത്. ആദ്യം തട്ടികൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്‌തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്‌ട്രീയ ഭാവി തകർക്കാനുള്ള ഭരണകൂട നീക്കമാണിതെന്നു സംശയിക്കണം എന്നിങ്ങനെയുള്ള വാദങ്ങളാണ് പ്രതിഭാഗം അഭിഭാഷകൻ മുന്നോട്ടുവെച്ചത്.
അതേസമയം, യുവതിയെ താന്‍ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെപിസിസിയെ അറിയിച്ചു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് എൽദോസ് കെപിസിസിക്കു നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസി ജീവനക്കാരിയെന്ന പേരിലാണ് യുവതിയുമായി പരിചയം. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. അതിനാൽ, നടപടിയെടുക്കും മുൻപ് മുൻപ് തന്റെ ഭാഗം കേൾക്കണമെന്നും വിശദീകരണത്തിൽ എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.
Most Read: വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി