കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി ബലാൽസംഗ കേസിൽ പരാതിക്കാരി നൽകിയ ആദ്യപരാതിയിൽ ലൈംഗിക പീഡനം പറയാതിരുന്നതിൽ നിന്ന് ബന്ധം പരസ്‌പര സമ്മതത്തോടെ ആയിരുന്നു എന്നു മനസിലാകുമെന്ന് കോടതിയുടെ പ്രതികരണം.
പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതം അനുസരിച്ചുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെയും യുവതിയുടെയും ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
പ്രോസിക്യൂഷനോട്, ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പരാതിക്കാരിയെ കോവളത്ത് ആത്‌മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിച്ചു. ഇതിന് മറുപടിയായി, കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പറഞ്ഞു.
യുവതിയുടെ ആദ്യപരാതിയിൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് നൽകിയ പരാതിയിൽ ബലാൽസംഗ കുറ്റം കൂടി എഴുതിയിരുന്നു. തുടർന്ന്, എംഎൽഎ തന്നെ പലയിടങ്ങളിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നൽകിയ പുതിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആവർത്തിച്ചുള്ള പീഡനക്കുറ്റം കൂടി ചുമത്തിയിരുന്നു.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് ഇതനുസരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്‌തു. ഈ റിപ്പോർട്ടിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പു ഉൾപ്പെടുത്തിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്‌ളാറ്റ്, തിരുവനന്തപുരം പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളിൽ വച്ചു പീഡിപ്പിച്ചെന്നാണ് യുവതി അവകാശപ്പെടുന്നത്. കേസിൽ കുറച്ചു ദിവസം ഒളിവിൽ കഴിഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി പിന്നീട് ജാമ്യത്തിലിറങ്ങി.
Most Read: ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍