തിരുവനന്തപുരം: തന്നെ സസ്പെൻഡ് ചെയ്‌ത പാർട്ടി നടപടി അംഗീകരിക്കുകയാണെന്നും, ഈ കേസിൽ നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം പാർട്ടിയോട് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നെ വളർത്തി വലുതാക്കിയ പാർട്ടി പറയുന്നത് അംഗീകരിക്കും. കെപിസിസി അധ്യക്ഷനുമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നു.- എൽദോസ് പറഞ്ഞു.
കേസ് പരിഗണനയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണം നടത്താനാകില്ല. ആരാണ് കുറ്റവാളിയെന്ന് കാലം തെളിയിക്കും. ഒരു ജനാധിപത്യ പാർട്ടിയിൽ പല അഭിപ്രായങ്ങൾ ഉയർന്നുവരും. പോകെപ്പോകെ തന്റെ നിരപരാധിത്വം പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും എൽദോസ് പ്രതികരിച്ചു.
ബലാൽസംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസിയാണ് സസ്‌പെൻഡ് ചെയ്‌തത്. കെപിസിസി അംഗമായ എൽദോസിന് ലഭിച്ചത് ആറ് മാസത്തേക്കുള്ള സസ്‌പെൻഷനാണ്. ഇതിനുള്ളിൽ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ടത് എൽദോസ് കുന്നപ്പിള്ളിയുടെ ഉത്തരവാദിത്തമാണ്. ഇക്കാലയളവിൽ കെപിസിസി, ഡിസിസി പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ആറുമാസത്തെ നിരീക്ഷണ കാലയളവിനു ശേഷം മറ്റുനടപടികൾ തീരുമാനിക്കും.
പീഡനക്കേസിൽ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിക്കു കോടതി ജാമ്യം നൽകിയാലും പാർട്ടി നടപടി സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരെത്തെ വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതിനൽകിയത്. ദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നും ഈ സമയത്തും തന്നെ മർദിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് പലവട്ടം പരാതി തിരുത്തുകയും മൊഴി മാറ്റുകയും ചെയ്‌ത യുവതി അവസാനമെത്തിയത് തന്നെ പലവട്ടം ബലാൽസംഗം ചെയ്‌തിട്ടുണ്ടെന്നും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നുമുള്ള പരാതിയിലായിരുന്നു. ഇതനുസരിച്ചു ബലാൽസംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ എൽദോസിനെതിരെ എടുത്തിട്ടുണ്ട്.
കേസിൽ ഒളിവിൽ പോകുകയും 11 ദിവസങ്ങൾക്ക് ശേഷം മുൻകൂർ ജാമ്യം നേടുകയും ശേഷം വെളിയിൽ വരികയും ചെയ്‌ത എൽദോസ് കുന്നപ്പിള്ളി ഇന്നലെ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇന്ന് വിട്ടയച്ച എൽദോസിനോട് തിങ്കളാഴ്‌ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ട്.
Most Read: 2.10 കോടി തട്ടിയ കേസ്; മേജര്‍ രവി ഹാജരായില്ല