മുംബെ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻസിബി. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്‌തിയാണ് ആര്യനെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയില്‍ അറിയിച്ചു.
അന്താരാഷ്‍ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്‌തമായിരുന്നെന്നും സ്‌പെഷ്യല്‍ ജഡ്ജ് വിവി. പാട്ടീലിന് മുന്‍പിൽ എന്‍സിബി വ്യക്‌തമാക്കി.
“കൃത്യമായ അന്വേഷണങ്ങള്‍ക്ക് ആവശ്യമായ സമയം വേണം. രാജ്യാന്തര ബന്ധങ്ങള്‍ ഉചിതമായ ചാനലുകളിലൂടെ അന്വേഷിക്കണം”- എന്‍സിബി പറഞ്ഞു. എന്നാൽ എന്‍സിബിയുടെ വാദം അസംബന്ധമാണ് എന്ന് ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞു. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയില്ല. “അവര്‍ കൊച്ചുകുട്ടികളാണ്. അവര്‍ ആവശ്യത്തിലധികം അനുഭവിച്ചു കഴിഞ്ഞു”- ദേശായി കോടതിയില്‍ പറഞ്ഞു.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന ആഡംബര കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 3 ശനിയാഴ്‌ച വൈകിട്ട് എന്‍സിബി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ആര്യൻ ഖാനും മറ്റു പ്രതികളും അറസ്‌റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തത്. അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്നും ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ നേരത്തെ അറിയിച്ചിരുന്നു.
Read also: സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്; ബസവരാജ് ബൊമ്മൈ