തിരുവനന്തപുരം: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പരാതി ഗൗരവം ഏറിയതാണെന്നും പോലീസ്.
പരാതി നൽകിയ യുവതി ഇന്നലെ കോവളം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിൽ പീഡനം ഉൾപ്പടെയുള്ള ഗൗരവമേറിയ വകുപ്പുകൾ കടന്നുവരുമെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് സാക്ഷികൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.
എംഎൽഎയുടെ സുഹൃത്താണ് യുവതി. ഇവർ കഴിഞ്ഞ മാസം കോവളത്ത് എത്തിയപ്പോൾ കോവളം ജങ്‌ഷനിൽനിന്ന് ബീച്ചിലേക്കുള്ള റോഡിലെ സൂയിസൈഡ് പോയിന്റിന് സമീപത്ത് ഇരുവരും കാറിൽവച്ച് വാക്കുതർക്കമുണ്ടായി. തുടർന്ന്, എംഎൽഎ മർദിച്ചെന്നാണ് പരാതി. സംഭവസമയം എംഎൽഎയുടെ പിഎയും ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.
തന്നെ പല സ്‌ഥലത്ത്‌കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇന്നലെ വഞ്ചിയൂർ കോടതിയിലും അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയിരുന്നു. തന്നെ കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്‌ദാനം ചെയ്തെന്നും യുവതി പറയുന്നു. ഇന്ന് വിശദമായ മൊഴികൊടുക്കാൻ വീണ്ടും യുവതി കോവളം പോലീസിൽ എത്തുമെന്ന് സൂചനയുണ്ട്.
എന്നാൽ സുഹൃത്തുക്കളായ ഇരുവരും പരാതി ഒത്തുതീർപ്പാക്കാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. പരാതിയിൽ യുവതി ഉറച്ചു നിൽക്കുകയാണെങ്കിൽ എംഎൽഎയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. ഇന്നത്തെ മൊഴിയെടുക്കലിന് ശേഷമേ എംഎൽഎക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനാമാകൂ എന്നും പൊലീസ് അറിയിച്ചു.
പരാതിക്കാരിയെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിൻകരയിൽ വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് പോവുകയായിരുന്നു.
സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പ്രതികരിച്ചത്. കഴിഞ്ഞമാസം 14നാണ് കേസിന് ആസ്‌പദമായ സംഭവം. ആലുവ സ്വദേശിയായ സ്‌ത്രീ തിരുവനന്തപുരത്തെ സ്‌കൂളിൽ അധ്യാപികയാണ്.
Most Read: ശിവസേന: ഉദ്ധവ് താക്കറെക്ക് തീപ്പന്തം; പാർട്ടിപേരും പുതിയത്