മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്‌നവുമായി ബന്ധപ്പെട്ട് പാർട്ടിസ്‌ഥാപകൻ ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിൻഡെയുടെയും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം.
എന്നാൽ, ചിഹ്‌നവും പേരുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. അട്ടിമറി സൃഷ്‌ടിച്ച് മഹാരാഷ്‌ട്രയിൽ അധികാരത്തിലേറിയ ഏകനാഥ് ഷിൻഡെ ശിവസേന എന്ന പാർട്ടിയിലും കൊടിയിലും ചിഹ്‌നത്തിലും ഉന്നയിച്ച അവകാശവാദമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്നാണ് ശിവസേനയെന്ന പേരും ചിഹ്‌നവും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്.
ഇപ്പോൾ ഉദ്ധവ് നയിക്കുന്ന ശിവസേനക്ക് തീപ്പന്തം ചിഹ്‌നമായും ‘ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ)’ എന്ന പേരുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. അതേസമയം ഏകനാഥ് ഷിൻഡെയ്‌ക്ക് ‘ബാലാസാഹേബാൻജി ശിവസേന’ എന്ന പേരും അനുവദിച്ചു. ഹിന്ദിയിൽ ബാലാസാഹേബാൻജി ശിവസേന എന്നാൽ ബാലാസാഹേബ് കി ശിവസേന എന്നാണ് അർഥം.
നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്‌റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്‌നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ശിവസേനയുടെ ചിഹ്‌നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ പാശ്‌ചാതലത്തിലായിരുന്നു ഈ ആവശ്യം. തിങ്കളാഴ്‌ച മൂന്ന് താൽക്കാലിക ചിഹ്‌നങ്ങൾക്കായി അപേക്ഷ നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇരുവിഭാഗവും അന്ധേരി ഈസ്‌റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സ്‌ഥാനാർത്ഥികളെ നിർത്തും. എന്നാൽ ഷിൻഡെ വിഭാഗത്തിന് ചിഹ്‌നം ഇപ്പോഴും ആയിട്ടില്ല. വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. തർക്കം പരിഹരിക്കുന്നത് വരെ ഇരുവിഭാഗങ്ങൾക്കും പഴയ ചിഹ്‌നമോ പാർട്ടിയുടെ പേരോ ഉപയോഗിക്കാൻ സാധിക്കില്ല. കോടതിയുടെ അന്തിമ വിധിവരുംവരെ താൽകാലിക ചിഹ്‌നവും പെരുമായും മുന്നോട്ടു പോകാനാണ് ഇരുവിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശം.
Related: ഉദ്ധവ് താക്കറെ എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു; ഷിൻഡെ പക്ഷം