അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ് താരം. ട്വന്റി-20യിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറാണ് 22കാരനായ കാംഫെർ.
10ആം ഓവറിലാണ് വലങ്കയ്യൻ പേസ് ബൗളറായ കാംഫെർ നാല് വിക്കറ്റെടുത്തത്. ആദ്യ പന്ത് വൈഡ് ആയെങ്കിലും പിന്നീടുള്ള തുടർച്ചയായ പന്തുകളിൽ കാംഫെർ വിക്കറ്റ് എറിഞ്ഞിട്ടു. കോളിൻ അക്കർമാൻ(11), റയാൻ ടെൻ ഡോസ്ചേറ്റ്(0), സ്‌കോട്ട് എഡ്വേർഡ്സ് (0), റോലോഫ് വാൻ ഡെർ മെർവ് (0) എന്നിവരാണ് പുറത്തായത്.
ശ്രീലങ്കൻ പേസർ ലസിത് മലിംഗയും അഫ്‌ഗാൻ സ്‌പിന്നർ റാഷിദ് ഖാനുമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
2007 ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ എട്ട് മൽസരത്തിൽ ആയിരുന്നു മലിംഗ റെക്കോർഡിട്ടത്. 10 വർഷങ്ങൾക്ക് ശേഷം മലിംഗ നേട്ടം ആവർത്തിക്കുകയും ചെയ്‌തിരുന്നു. 2019ൽ ന്യൂസീലന്റിനെതിരായ മൽസരത്തിലായിരുന്നു ഇത്.
2019ൽ ഡെറാഡൂണിൽ നടന്ന മൽസരത്തിൽ അയർലന്റിനെതിരെ ആയിരുന്നു റാഷിദ് ഖാൻ നാല് വിക്കറ്റ് വീഴ്‌ത്തിയത്.
അതേസമയം ട്വന്റി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി കാംഫെർ സ്വന്തമാക്കി. 2007ൽ ബംഗ്ളാദേശിനെതിരെ ഹാട്രിക് നേടിയ ബ്രെറ്റ്ലീ മാത്രമാണ് കാംഫെറിന് മുന്നിലുള്ളത്. ട്വന്റി-20യിൽ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് കാംഫെർ.
Most Read: വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി