കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്കി. പെൺകുട്ടിയെ വിനോദ യാത്രക്കെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചു വരുത്തുകയായിരുന്നു.
പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. വിഷയത്തിൽ ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് അടുത്തിടെ മൂന്ന് കൂട്ട ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
Most Read: കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം