കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്മഹത്യക്ക് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പിൽ ഭർത്താവ് സുഹൈലിനും മാതാപിതാക്കൾക്കും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു.
കേസിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെയും സുഹൈലിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ ആലുവ സിഐ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സിഐ മോശമായി പെരുമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.
അതേസമയം ആരോപണം ഉയർന്നതിന് പിന്നാലെ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാൽ, സുധീറിനെ സർവീസിൽ നിന്ന് നീക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. സിഐക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
Most Read: ജനപ്രതിനിധികൾ പ്രതികളായ കേസുകളിലെ വിചാരണ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ