ന്യൂഡെൽഹി: ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും, എംഎൽഎമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ പരിഗണിക്കാനായി രൂപീകരിച്ചിട്ടുള്ള കീഴ്‌ക്കോടതികളുടെ സാധുത സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട് കൂടി കോടതി പരിശോധിക്കും. ഇത്തരം കോടതികൾക്ക് ഭരണഘടന സാധുത ഉണ്ടെന്നാണ് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസരിയ നൽകിയ റിപ്പോർട്.
2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണമെന്ന നിർദ്ദേശം ഇന്ന് സുപ്രീം കോടതി പരിശോധിക്കും. പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്‌ജിമാരുടെ പേരുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
Read Also: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും