തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 15കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.
2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓട്ടിസം ബാധിതനായ കുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലെ ബാത്ത്റൂമിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജ് ജീവനക്കാരനായിരുന്ന രാജൻ കുട്ടിയുടെ അമ്മ പുറത്തായിരുന്ന നേരത്ത് മുറിയിൽ എത്തിയാണ് പീഡിപ്പിച്ചത്. കുട്ടി മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ രാജൻ പിന്നാലെ കയറുകയായിരുന്നു.
മകനെ കാണാതായതോടെ അന്വേഷിച്ചെത്തിയ അമ്മ സംഭവം കണ്ടു. ബഹളം വെച്ചതോടെ പ്രതി ഓടിരക്ഷപെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. അസുഖബാധിതനായ കുട്ടിയും അമ്മയും കേസിന്റെ വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. ഇതോടെ പ്രതി കുറ്റക്കാരാനെന്ന് കോടതി വിധിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡനം എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഹീനകൃത്യം നടത്തിയതെന്നും കോടതി വിലയിരുത്തി. സംഭവം കുട്ടിയുടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.
Also Read: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേക്ക് എതിരെ എൻഎസ്എസ്