കണ്ണൂര്‍: സർവകലാശാല വിസി പുനര്‍നിയമനത്തിൽ നിയമം അറിയുന്ന ഗവര്‍ണര്‍ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ട് തന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുക എന്ന് കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഡോ. ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തിയത്.
സാധാരണ രീതിയില്‍ ഇത്തരത്തിൽ നിയമനം നടക്കാറുണ്ടെന്നും രാഷ്‌ട്രീയവും നിയമവും അറിയുന്ന ഗവര്‍ണര്‍ നന്നായി പഠനം നടത്തിതന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുക എന്നുമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വിശദീകരണം.
‘ഒഴിവാകണമെന്ന് പറഞ്ഞാല്‍ ഞാന്‍ ഒഴിയുമായിരുന്നു, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടത് അല്ലാതെ ഉത്തരവ് പുറത്തിറങ്ങിയ ശേഷം വിവാദങ്ങളുണ്ടാക്കുന്നത് ശരിയായ നടപടിയല്ല’- ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ശക്‌തമായ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന കാര്യമുറപ്പാണെന്നും പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഈ വിഷയത്തിലെ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ആര്‍ ബിന്ദു ചെയ്‌തിട്ടുള്ളത്. അതില്‍ തെറ്റായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ജസ്‍റ്റിസ് അമിത് റാവലിന്റെ നടപടി. അതേസമയം ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി 2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു. എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നടത്തി ഉത്തരവിറക്കിയിരുന്നു. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വിവാദമായത്.
Read also: കണ്ണൂർ വിസി പുനര്‍നിയമനം; ഹരജി തള്ളി ഹൈക്കോടതി