മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാര പരിശോധന രണ്ട് ദിവസത്തിനകം നടക്കും. ഇതിന് മുന്നോടിയായുള്ള സജ്‌ജീകരണങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാലത്തെ നാലായി തിരിച്ച് പത്ത് സ്‌ഥലങ്ങളിൽ മീറ്ററുകൾ സ്‌ഥാപിക്കും. തുടർന്ന് മെഷിൻ ഉപയോഗിച്ച് റീഡിങ് എടുക്കും. പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
പാലത്തിലെ അവസാനവട്ട ജോലികൾ ഭൂരിഭാഗവും പൂർത്തിയയായി. റോഡിന് നടുവിലെ മാർക്കിങ്, റിഫ്‌ളക്‌ടർ സ്‌ഥാപിക്കൽ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. 20ന് ഉള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ, ജോലികൾ പൂർത്തീകരിച്ചാലും ഉൽഘാടനത്തിന് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. പാലത്തിന് താഴെ ശുചിമുറി, പോലീസ് എയ്‌ഡ് പോസ്‌റ്റ് എന്നിവയുടെ നിർമാണവും ഉടൻ ആരംഭിക്കും.
ഉൽഘാടനത്തിന് മുമ്പായി ടൗണിൽ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ചില ദിവസങ്ങളിൽ തൃശൂർ-കുറ്റിപ്പുറം റോഡുകളിൽ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിക്കും. പാലം തുറന്ന് നൽകിയാൽ മാത്രമേ ഗതാഗത പരിഷ്‌ക്കരണം പൂർണ തോതിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളു.
Most Read: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണം; വിദ്യാർഥികൾ കോടതിയിലേക്ക്