ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാട് എന്നിവരുമായി ഇടുക്കി ഗവണ്‍മെന്റ് കോളേജ് പരിസരത്താണ് തെളിവെടുപ്പ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍. കഴിഞ്ഞ ദിവസമാണ് റിമാന്‍ഡിലായ അഞ്ചുപ്രതികളെ പോലീസിന്റെ കസ്‌റ്റഡിയില്‍ വിട്ടത്.
കേസിൽ ഇന്ന് ഒരാളെ കൂടി പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ആറ് പേരാണ് കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്. അതില്‍ ആറാമത്തെയാളാണ് സോയിമോന്‍. മുഖ്യപ്രതി നിഖിലിനെ കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുത്താന്‍ സഹായിച്ചത് സോയി മോന്‍ ആണെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്.
Read also: ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി, ലീഗ് നേതാവ് ഇടനിലക്കാരനായി; കെടി ജലീൽ