മലപ്പുറം: വോട്ട് കിട്ടാന്‍ ബിജെപി നേതാക്കളെ കാണാന്‍ തയ്യാറാണെന്ന മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ ആരോപണവുമായി കെടി ജലീല്‍ രംഗത്ത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തവനൂരില്‍ ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തിയെന്നും ഇതിന് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നുവെന്നും ജലീല്‍ ആരോപിക്കുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്‌ഥാനാർഥിക്ക് ലഭിച്ച വോട്ട് വെറും ഒന്‍പതിനായിരത്തി തൊള്ളായിരം ആണ്. പതിനായിരം വോട്ടിന്റെ കുറവാണ് ബിജെപിയുടെ വോട്ടു പെട്ടിയില്‍ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബിജെപി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിന്റെ ഓഡിയോ ക്ളിപ്പും താമസിയാതെ പുറത്ത് വരും; ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
മൂന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ചുപെറുക്കി നോക്കിയിട്ടും തന്നെ കുറ്റക്കാരൻ ആക്കാൻ ഒരു ചുക്കും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യതയും വിദ്വേഷവും മറച്ചുവെക്കാന്‍ ജനകീയ കോടതിയില്‍ ഈയുള്ളവനെ തോല്‍പ്പിക്കാനായിരുന്നു ബിജെപിയുടെ ഗൂഢപദ്ധതിയെന്ന് ജലീൽ പറഞ്ഞു. അതോടൊപ്പം വ്യക്‌തിപരമായി എന്നെ താറടിക്കാന്‍ ഫ്രാങ്കോ ഭക്‌തനായ ഏമാനില്‍ നിന്ന് തിട്ടൂരം വാങ്ങിയെടുക്കാന്‍ മറ്റൊരു ഫ്രാങ്കോയിസ്‌റ്റിനെ രംഗത്തിറക്കി അനീതിയുടെ ‘പൂന്തോട്ടം’ പണിത് കള്ളക്കളി കളിച്ചതും ലീഗിന്റെ രാഷ്‌ട്രീയ പകപോക്കലിന്റെ ഉത്തമ ദൃഷ്‌ടാന്തമാണെന്നും ജലീൽ പറയുന്നു.
ചതിക്കുഴികള്‍ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോൺഗ്രസിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ലെന്നും കെടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.
Most Read: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മന്ത്രി വീണാ ജോര്‍ജ്